unfoldingWord 17 - ദാവീദുമായുള്ള ദൈവത്തിന്‍റെ ഉടമ്പടി
Omrids: 1 Samuel 10; 15-19; 24; 31; 2 Samuel 5; 7; 11-12
Script nummer: 1217
Sprog: Malayalam
Publikum: General
Formål: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Status: Approved
Scripts er grundlæggende retningslinjer for oversættelse og optagelse til andre sprog. De bør tilpasses efter behov for at gøre dem forståelige og relevante for hver kultur og sprog. Nogle anvendte termer og begreber kan have behov for mere forklaring eller endda blive erstattet eller helt udeladt.
Script tekst
ശൌല്‍ ഇസ്രയേലിന്‍റെ ആദ്യത്തെ രാജാവ് ആയിരുന്നു. ജനം താല്പര്യപ്പെട്ട പ്രകാരം താന്‍ ഉയരവും സൗന്ദര്യവും ഉള്ളവന്‍ ആയിരുന്നു. ഇസ്രയേലിനെ ഭരിച്ചിരുന്ന ആദ്യ ചില വര്‍ഷങ്ങളില്‍ താന്‍ ഒരു നല്ല രാജാവായിരുന്നു. എന്നാല്‍ പിന്നീട് താന്‍ ദൈവത്തെ അനുസരിക്കാത്ത ഒരു ദുഷ്ട മനുഷ്യനാകുകയും, അതിനാല്‍ ഒരു ദിവസം അവന്‍റെ സ്ഥാനത്തു രാജാവാകേണ്ടതിനു ദൈവം വേറൊരു മനുഷ്യനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ദൈവം ദാവീദ് എന്നു പേരുള്ള ഒരു യുവ ഇസ്രയേല്യനെ തിരഞ്ഞെടുക്കുകയും ശൌലിനു ശേഷം രാജാവാകേണ്ടതിന് അവനെ തയ്യാറാക്കുവാന്‍ തുടങ്ങുകയും ചെയ്തു. ദാവീദ് ബേത്‌ലഹേം പട്ടണത്തില്‍ നിന്നുള്ള ഒരു ഇടയന്‍ ആയിരുന്നു. വ്യത്യസ്ത സമയങ്ങളിലായി തന്‍റെ പിതാവിന്‍റെ ആടുകളെ പരിപാലിച്ചുകൊണ്ടിരിക്കുമ്പോള്‍ ആക്രമിക്കാന്‍ വന്നിരുന്ന ഒരു സിംഹത്തെയും ഒരു കരടിയെയും ദാവീദ് കൊന്നു. ദാവീദ് താഴ്മയും നീതിയുമുള്ള ഒരു മനുഷ്യന്‍ ആയിരുന്നു. അവന്‍ ദൈവത്തെ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്തുവന്നിരുന്നു.
ദാവീദ് ഒരു യുവാവ് ആയിരിക്കുമ്പോള്‍, താന്‍ ഗോല്യാത്ത് എന്നു പേരുള്ള ഒരു മല്ലനെതിരെ യുദ്ധം ചെയ്തു. അവന്‍ വളരെ ശക്തനും മൂന്നു മീറ്ററോളം ഉയരം ഉള്ളവനും ആയിരുന്നു! എന്നാല്‍ ഗോല്യാത്തിനെ കൊല്ലുവാനും ഇസ്രയേലിനെ രക്ഷിക്കുവാനുമായി ദൈവം ദാവീദിനെ സഹായിച്ചു. അതിനുശേഷം, ദാവീദ് ഇസ്രയേലിന്‍റെ ശത്രുക്കളുടെ മേല്‍ നിരവധി വിജയം കണ്ടെത്തിയിരുന്നു. ദാവീദ് ഒരു ശക്തനായ യോദ്ധാവാകുകയും, നിരവധി യുദ്ധങ്ങളില്‍ ഇസ്രയേലിനെ നയിക്കുകയും ചെയ്തു. ജനം അവനെ വളരെ പ്രശംസിച്ചു.
ജനം ദാവീദിനെ വളരെ സ്നേഹിച്ചതിനാല്‍ ശൌല്‍ രാജാവ് അവനെക്കുറിച്ചു വളരെ അസൂയപൂണ്ടു. അവസാനം ശൌല്‍ അവനെ കൊല്ലണമെന്ന് ആഗ്രഹിച്ചു, അതിനാല്‍ ദാവീദ് അവനില്‍നിന്നും തന്‍റെ സൈനികരില്‍ നിന്നും ഒളിച്ചിരിക്കേണ്ടതിനുവേണ്ടി മരുഭൂമിയിലേക്ക് ഓടിപ്പോയി. ഒരു ദിവസം, ശൌലും തന്‍റെ സൈനികരും അവനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോള്‍, ശൌല്‍ ഒരു ഗുഹയിലേക്ക് പോയി. അതേ ഗുഹയില്‍ ദാവീദ് ഒളിച്ചിരിക്കുകയായിരുന്നു, എന്നാല്‍ ശൌല്‍ അവനെ കണ്ടില്ല. ദാവീദ് ശൌലിന്‍റെ വളരെ അടുത്തു പുറകില്‍ ചെല്ലുകയും തന്‍റെ വസ്ത്രത്തിന്‍റെ ഒരു കഷണം മുറിച്ചെടുക്കുകയും ചെയ്തു. പിന്നീട്, ശൌല്‍ ആ ഗുഹ വിട്ടു പോയപ്പോള്‍, ദാവീദ് അവനോട് ഉറക്കെ വിളിച്ചു കൂവി തന്‍റെ കയ്യില്‍ ഉണ്ടായിരുന്ന വസ്ത്രം കാണിക്കുകയും ചെയ്തു. ഇപ്രകാരം, ദാവീദ് താന്‍ രാജാവാകേണ്ടതിനു വേണ്ടി അവനെ കൊല്ലുന്നതിനു വിസ്സമ്മതിച്ചു എന്നു ഗ്രഹിച്ചു.
കുറച്ചു കാലങ്ങള്‍ക്കു ശേഷം, ശൌല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും, ദാവീദ് ഇസ്രയേലിനു രാജാവാകുകയും ചെയ്തു. താന്‍ ഒരു നല്ല രാജാവാകയാല്‍ ജനങ്ങള്‍ അവനെ സ്നേഹിക്കുകയും ചെയ്തു. ദൈവം ദാവീദിനെ അനുഗ്രഹിക്കുകയും വിജയിയാക്കുകയും ചെയ്തു. ദാവീദ് നിരവധി യുദ്ധങ്ങള്‍ നടത്തുകയും, ഇസ്രയേലിന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തുവാന്‍ ദൈവം അവനെ സഹായിക്കുകയും ചെയ്തു. ദാവീദ് യെരുശലേം പട്ടണത്തെ പിടിച്ചടക്കുകയും അതിനെ തന്‍റെ തലസ്ഥാന നഗരിയാക്കുകയും അവിടെ താമസിച്ചു ഭരണം നടത്തുകയും ചെയ്തു. ദാവീദ് നാല്‍പ്പതു വര്‍ഷം രാജാവായിരുന്നു. ഈ കാലഘട്ടത്തില്‍ ഇസ്രയേല്‍ വളരെ ശക്തവും സമ്പന്നവും ആയിത്തീര്‍ന്നു.
എല്ലാ ഇസ്രേല്യര്‍ക്കും ദൈവത്തെ ആരാധിക്കുവാനും അവന് യാഗങ്ങള്‍ അര്‍പ്പിക്കുവാനുമായി ഒരു ദൈവാലയം പണിയണമെന്നു ദാവീദ് ആഗ്രഹിച്ചു. 400 വര്‍ഷങ്ങളായി ജനം മോശെ സ്ഥാപിച്ച സമാഗമന കൂടാരത്തില്‍ ആയിരുന്നു ആരാധന നടത്തിയതും യാഗങ്ങള്‍ അര്‍പ്പിച്ചുവന്നതും.
എന്നാല്‍ അവിടെ നാഥാന്‍ എന്നു പേരുള്ള ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു. ദൈവം അദ്ദേഹത്തെ ദാവീദിന്‍റെ അടുക്കല്‍ അയച്ചു പറഞ്ഞത്: “നീ വളരെ യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ നീ എനിക്ക് ആലയം പണിയുകയില്ല. നിന്‍റെ മകന്‍ അതു പണിയും. എന്നാല്‍, ഞാന്‍ നിന്നെ വളരെ അനുഗ്രഹിക്കും. നിന്‍റെ സന്തതികളില്‍ ഒരുവന്‍ എന്നെന്നേക്കും എന്‍റെ ജനത്തിന്മേല്‍ ഭരണം നടത്തും!” മശീഹ മാത്രമായിരിക്കും ദാവീദിന്‍റെ സന്തതികളില്‍ എന്നെന്നേക്കും ഭരണം നടത്തുന്നവന്‍. മശീഹയാണ് ലോകത്തിലെ ജനങ്ങളെ അവരുടെ പാപത്തില്‍ നിന്നു രക്ഷിക്കുന്ന ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍.
ദാവീദ് നാഥാന്‍റെ സന്ദേശം കേട്ടപ്പോള്‍, ദൈവത്തിനു നന്ദി പറയുകയും സ്തുതിക്കു കയും ചെയ്തു. ദൈവം അവനെ മാനിക്കുകയും നിരവധി അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, ദാവീദിന് ദൈവം ഈ കാര്യങ്ങള്‍ എപ്പോള്‍ ചെയ്യും എന്ന് അറിയുകയില്ലായിരുന്നു. മശീഹ വരുന്നതിനു മുന്‍പായി ഇസ്രയേല്യര്‍ ദീര്‍ഘകാലം, ഏകദേശം 1,000 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു എന്ന് നമുക്കറിയാം.
ദാവീദ് തന്‍റെ ജനത്തെ ദീര്‍ഘവര്‍ഷങ്ങള്‍ നീതിയോടെ ഭരിച്ചു. താന്‍ ദൈവത്തെ വളരെയധികം അനുസരിക്കുകയും, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു. എങ്കിലും, തന്‍റെ ജീവിതാവസാനത്തില്‍ ദൈവത്തിനെതിരെ ഭയങ്കര പാപം ചെയ്തു.
ഒരു ദിവസം ദാവീദ് തന്‍റെ അരമനയുടെ മുകളില്‍നിന്നു നോക്കുമ്പോള്‍ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. തനിക്ക് അവളെ അറിയുകയില്ല, എന്നാല്‍ അവളുടെ പേര് ബെത്ശേബ എന്നു താന്‍ മനസ്സിലാക്കി.
തന്‍റെ നോട്ടം മാറ്റുന്നതിനു പകരം, ആളെ ദാവീദ് അവളെ തന്‍റെ അടുക്കല്‍ കൊണ്ടുവരുന്നതിനായി ഒരാളെ അയച്ചു. അവന്‍ അവളോടുകൂടെ ശയിക്കുകയും അനന്തരം വീട്ടിലേക്കു പറഞ്ഞു വിടുകയും ചെയ്തു. അല്പനാളുകള്‍ക്കു ശേഷം ബെത്ശേബ ദാവീദിനു താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്ന സന്ദേശം അയച്ചു.
ബെത്ശേബയുടെ ഭര്‍ത്താവ് ഊരിയാവ് എന്നു പേരുള്ള മനുഷ്യന്‍ ആയിരുന്നു. താന്‍ ദാവീദിന്‍റെ നല്ല സൈനികരില്‍ ഒരാളായിരുന്നു. ആ സമയത്ത് താന്‍ ദൂരെ ഒരു സ്ഥലത്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ദാവീദ് ഊരിയാവിനെ യുദ്ധസ്ഥലത്തു നിന്നു വിളിക്കുകയും ഭാര്യയുടെ അടുക്കല്‍ പോകുവാന്‍ പറയുകയും ചെയ്തു. എന്നാല്‍ അവന്‍, സൈനികരെല്ലാം യുദ്ധഭൂമിയില്‍ ആയിരിക്കെ താന്‍ മാത്രമായി ഭവനത്തില്‍ പോകുവാന്‍ വിസ്സമ്മതിച്ചു. ആയതിനാല്‍ ദാവീദ് ഊരിയാവിനെ യുദ്ധത്തിനായി മടക്കി അയക്കുകയും താന്‍ കൊല്ലപ്പെടുവാന്‍ തക്കവിധം ശത്രു ഏറ്റവും ശക്തമായി കാണപ്പെടുന്ന സ്ഥലത്ത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് സംഭവിച്ചത്: ഊരിയാവു യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
ഊരിയാവ് യുദ്ധത്തില്‍ മരിച്ചതിനു ശേഷം, ദാവീദ് ബെത്ശേബയെ വിവാഹം കഴിച്ചു. അനന്തരം അവള്‍ ദാവീദിന്‍റെ മകനു ജന്മം നല്‍കി. ദാവീദ് ചെയ്ത കാര്യം നിമിത്തം ദൈവം വളരെ കോപിഷ്ടനായി, അതിനാല്‍ ദൈവം നാഥാന്‍ പ്രവാചകനെ അയച്ചു ദാവീദ് ചെയ്ത പാപം എത്ര കഠിനമായത് എന്നു പറയിച്ചു. ദാവീദ് തന്‍റെ പാപത്തെ ക്കുറിച്ചു മാനസ്സാന്തരപ്പെടുകയും ദൈവം അവനോട് ക്ഷമിക്കുകയും ചെയ്തു. തുടര്‍ന്നു തന്‍റെ ജീവിതകാലമെല്ലാം, വളരെ പ്രയാസം ഉള്ള സമയങ്ങളിലും ദാവീദ് ദൈവത്തെ പിന്തുടരുകയും അനുസരിക്കുകയും ചെയ്തു.
എന്നാല്‍ ദാവീദിന്‍റെ മകന്‍ മരിച്ചു. ഇപ്രകാരം ദൈവം ദാവീദിനെ ശിക്ഷിച്ചു. മാത്രമല്ല, തന്‍റെ കുടുംബത്തില്‍ ഉണ്ടായിരുന്ന ചിലര്‍ ദാവീദിന്‍റെ മരണം വരെയും അവനെതിരെ യുദ്ധം ചെയ്തുവന്നു, ദാവീദിന് തന്‍റെ അധികാരം കുറയുവാന്‍ ഇടയായി. എന്നാല്‍ ദാവീദ് അവിശ്വസ്തന്‍ ആയെങ്കില്‍ പ്പോലും ദൈവം താന്‍ ചെയ്യുമെന്നു ദാവീദിനോടു വാഗ്ദത്തം ചെയ്തതു നിവര്‍ത്തിക്കുവാന്‍ വിശ്വസ്തന്‍ ആയിരുന്നു. പിന്നീട് ദാവീദിനും ബെത്ശേബയ്ക്കും ഒരു മകന്‍ ഉണ്ടായി. അവര്‍ അവനു ശലോമോന്‍ എന്ന് പേരിട്ടു.